Friday, May 28, 2010

മമ്മി & മി



രചന, സംവിധാനം: ജിത്തു ജോസഫ്‌

നിര്‍മ്മാണം: ജോയ്‌ തോമസ്‌ ശക്തികുളങ്ങര

കൗമാര പ്രായത്തിലുള്ള ഒരു പെണ്‍കുട്ടിയുടെയും ആ പെണ്‍കുട്ടി വഴിതെറ്റിപ്പോകാതിരിക്കാന്‍ സശ്രദ്ധം ഇടപെട്ടുകൊണ്ടിരിക്കുന്ന ഒരു അമ്മയുടേയും കഥയാണ്‌ ഈ ചിത്രം.

കുട്ടികളുടെ വളര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ പല കുടുംബങ്ങളിലും സംഭവിക്കാവുന്ന ഒരു വിഷയം തരക്കേടില്ലാതെ കൈകാര്യം ചെയ്യുന്നതില്‍ ജിത്തു ജോസഫ്‌ വിജയിച്ചിരിക്കുന്നു എന്ന് തോന്നുന്നു.

അമ്മയുടെ അമിതമായ ഇടപെടലുകള്‍, കുട്ടികളുടെ അമിത സ്വാതന്ത്ര്യത്തിനായുള്ള ആഗ്രഹങ്ങള്‍, ഇന്റര്‍ നെറ്റും ചാറ്റിങ്ങും ഉണ്ടാക്കാനിടയുള്ള ചില സ്വാധീനങ്ങള്‍, മാനസിക പ്രശ്നങ്ങള്‍ എന്നിവയെല്ലാം ഒരുവിധം നന്നായി തന്നെ അവതരിപ്പിച്ചിരിക്കുന്നു.

വളരെ സ്വാഭാവികമായ നര്‍മ്മശകലങ്ങളും സന്ദര്‍ഭങ്ങളും പ്രേക്ഷകരെ ആസ്വദിപ്പിക്കാന്‍ പ്രാപ്തമായിരുന്നു.

എല്ലാ വിഭാഗം പ്രേക്ഷകര്‍ക്കും ആസ്വാദ്യകരമായ ഒരു സംഭവമൊന്നുമല്ലെങ്കിലും, ചെറുതും പ്രസക്തവുമായ ഒരു സ്ത്രീ സംബന്ധിയായ ഒരു വിഷയത്തെ വലിയ കേടുപാടുകൂടാതെ പ്രതിഫലിപ്പിക്കാന്‍ കഴിഞ്ഞത്‌ കുടുംബ സദസ്സുകളുടെ പ്രീതി നേടാന്‍ സാധിക്കുമെന്ന് തോന്നുന്നു.

അര്‍ച്ചന കവി തന്റെ റോള്‍ ഭംഗിയായി കൈകാര്യം ചെയ്തിരിക്കുന്നു.

ഉര്‍വ്വശി, മുകേഷ്‌, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ അവരവരുടെ കഥാപാത്രങ്ങളോട്‌ നീതി പുലര്‍ത്തി എന്നല്ലാതെ എടുത്തുപറയാവുന്ന പ്രത്യേകതകളൊന്നും ഇല്ല.

ഗാനങ്ങള്‍ ഇടയ്ക്കിടെ കയറിവരുന്നുണ്ട്‌... പ്രേക്ഷകര്‍ക്ക്‌ ബോറടിക്കേണ്ട എന്ന് കരുതിയാവണം...

മൊത്തത്തില്‍ കുടുംബസദസ്സുകള്‍ക്ക്‌ തരക്കേടില്ലാതെ കണ്ടിരിക്കാവുന്ന ഒരു ചിത്രം.

Note: എറണാകുളം സരിത തീയ്യറ്ററില്‍ ഇന്നലെ സെക്കന്റ്‌ ഷോ ബാല്‍ക്കണി ഏകദേശം ഫുള്ളായിരുന്നു. മാത്രമല്ല, ഓഡിയന്‍സ്‌ റെസ്പോണ്‍സും നന്നായിരുന്നു.

Monday, May 17, 2010

അലക്സാണ്ടര്‍ ദി ഗ്രേറ്റ്‌



സംവിധാനം: മുരളി നാഗവള്ളി
നിര്‍മ്മാണം: V B K മേനോന്‍

ഈ ചിത്രത്തെക്കുറിച്ച്‌ ഇതിന്റെ ഷൂട്ടിംഗ്‌ സന്ദര്‍ഭങ്ങളില്‍ തന്നെ കേട്ടപ്പോഴെല്ലാം ഇതൊരു മോശം ചിത്രമാണെന്ന തോന്നലുണ്ടായിരുന്നു. ഈ ചിത്രം കാണാതിരിക്കാന്‍ പരമാവധി ശ്രമിക്കുകയും ചെയ്തു. ഒടുവില്‍, വിധിക്ക്‌ കീഴടങ്ങി ക്രൂരമായ പീഠനം ഏറ്റുവാങ്ങി സിനിമാതിയറ്ററില്‍ നിന്നിറങ്ങേണ്ടിവന്നു.

സ്വത്ത്‌ പങ്കുവക്കുന്നതിനെച്ചൊല്ലി എന്തൊക്കെയോ പ്രശ്നം.. അതില്‍ സ്വത്തിന്റെ ഉടമയായ സായികുമാര്‍ എന്ന പിതാവിന്‌ വേറെയുമുണ്ടത്രേ ഭാര്യയും മകനും... ഈ സ്വത്തുടമ ഹൃദയസ്തംഭനം വന്ന് മരിക്കുന്നു. പിന്നെ, അദ്ദേഹം എഴുതിവച്ച വില്‍പത്രത്തിലെ ചില കാര്യങ്ങളെത്തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ്‌ ഈ സിനിമയില്‍ എന്ന് തോന്നുന്നു. സായികുമാറിന്റെ മറ്റേ ഭാര്യയിലുള്ള പുത്രനാണെന്ന് തോന്നുന്നു മോഹന്‍ലാല്‍... സാധാരണ ആളുകളില്‍ നിന്ന് മാറിയുള്ള മനോനിലയായതിനാല്‍ ഒരു മെന്റല്‍ ട്രീറ്റ്‌ മെന്റ്‌ നടക്കുന്ന ഹോസ്പിറ്റലില്‍ ഇദ്ദേഹം സുഖവാസം അനുഷ്ഠിക്കുന്നു. വളരെ വിജ്ഞാനവും ഒരുപാട്‌ കഴിവുകളും ഇദ്ദേഹത്തിനുണ്ടെന്നത്‌ വേറെ കാര്യം. ഇദ്ദേഹത്തെ അന്വേഷിച്ച്‌ അനിയനും കൂട്ടരും അവരെകൂടാതെ സ്വത്തിനുവേണ്ടി വേറെ ബന്ധുക്കളും അവരുടെ ഗുണ്ടകളുമൊക്കെ എത്തുന്നു... എനിക്ക്‌ വയ്യാ... ഇത്രയൊക്കെ പറയാനേ കഴിയൂ... കാരണം, സംഗതി ഈ ചിത്രം കണ്ട ആര്‍ക്കും മനസ്സിലായിക്കാണില്ല എന്നത്‌ ഉറപ്പാണ്‌.

മോഹന്‍ലാല്‍ എന്ന കഥാപാത്രത്തിന്‌ ഭ്രാന്തുണ്ടോ എന്നത്‌ സിനിമ കഴിഞ്ഞാലും സംശയമാണ്‌... പക്ഷേ, ഈ ചിത്രത്തില്‍ അഭിനയിച്ചത്‌ വച്ച്‌ നോക്കിയാല്‍ മോഹന്‍ലാല്‍ എന്ന നടന്റെ മാനസികനിലയ്ക്ക്‌ എന്തോ തകരാറ്‌ സംഭവിച്ചിട്ടുണ്ടെന്ന് പ്രേക്ഷകര്‍ക്ക്‌ നിസ്സംശയം പറയാം... സിനിമാപ്രേമികള്‍ക്ക്‌ അഭിനയത്തിന്റെ ഉജ്ജ്വലമുഹൂര്‍ത്തങ്ങള്‍ കാണിച്ചുതന്നിട്ടുള്ള ഈ മഹാനടന്റെ ദുര്യോഗത്തില്‍ നമുക്ക്‌ ഖേദിക്കാം...

മോഹന്‍ലാലിന്റെ കഥാപാത്രത്തിനല്ല, മറിച്ച്‌ മറ്റുള്ളവര്‍ക്കാണോ ഭ്രാന്തെന്ന് സംശയമുണ്ടെന്ന് ഡോക്ടര്‍ ചോദിക്കുന്നുണ്ട്‌. ഇത്‌ കാണുന്ന പ്രേക്ഷകരുടെ മാനസികനില ശരിയല്ലെന്ന് ഇതിന്റെ സംവിധായകന്‍ ഉറപ്പിച്ച്‌ പറയുന്നു.

സിനിമയുടെ പലഘട്ടത്തിലും പാതി ഉറക്കത്തിലായതിനാല്‍ അഭിനയവൈകൃതം കണ്ട്‌ മസ്തിഷ്കാഘാതം ഉണ്ടാവാതെ രക്ഷപ്പെട്ടു.

സിനിമ കണ്ടതില്‍ നിന്ന് പ്രേക്ഷകന്‌ ഓര്‍മ്മിക്കാന്‍ കഴിയുന്നത്‌ ചില ഡയലോഗുകള്‍ മാത്രം.. "നീല ഷര്‍ട്ട്‌, വെള്ള ഷര്‍ട്ട്‌... 4 ചപ്പാത്തി, കുറച്ച്‌ കറി"

ഇതെന്താണ്‌ സംഗതി എന്ന് ചോദിക്കരുത്‌... ഈ സിനിമകണ്ട്‌ മാനസികനില തെറ്റിയ ഒരു പ്രേക്ഷകന്റെ ജല്‍പ്പനങ്ങളായി കരുതി എന്നോട്‌ ക്ഷമിക്കുക... (കൂടുതലോന്നും ചോദിക്കരുത്‌..പ്ലീസ്‌..)

Thursday, May 13, 2010

കഥ തുടരുന്നു



രചന, സംവിധാനം: സത്യന്‍ അന്തിക്കാട്‌
നിര്‍മ്മാണം: തങ്കച്ചന്‍ ഇമ്മാനുവേല്‍

രണ്ട്‌ വീട്ടുകാരുടേയും എതിര്‍പ്പുകളെ അതിജീവിച്ച്‌ വിവാഹിതരായി ജീവിതം തുടങ്ങുകയും 4-5 വയസ്സുള്ള ഒരു മകളുമായി സന്തോഷത്തോടെ ജീവിക്കുന്നതിന്നിടയില്‍ അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഒരു ദുരന്തവും അതിനെത്തുടര്‍ന്ന് അവരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവവികാസങ്ങളുമാണ്‌ ഈ ചിത്രത്തിന്റെ ആദ്യഘട്ടം.

നിരാലംബരായവര്‍ക്കിടയിലെ ജീവിത യാഥാര്‍ത്ഥ്യങ്ങളും മനുഷ്യത്വവും സ്നേഹവും ഉണ്ടാക്കുന്ന പരിവര്‍ത്തനങ്ങളും വളരെ ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നു എന്നതാണ്‌ ഈ ചിത്രത്തിന്റെ പ്രത്യേകത.

ലളിതവും ആര്‍ദ്രവുമായ ഒരു കഥയെ സത്യസന്ധമായി മനുഷ്യസ്നേഹത്തില്‍ ചാലിച്ച്‌ പ്രേക്ഷകര്‍ക്ക്‌ സമര്‍പ്പിച്ചപ്പോള്‍ അത്‌ ഹൃദയസ്പര്‍ശിയായ ഒരു അനുഭവമായി.

എല്ലാ അഭിനേതാക്കളും നല്ല നിലവാരം പുലര്‍ത്തിയപ്പോഴും മമത മോഹന്‍ ദാസും മകളായി അഭിനയിച്ച ബാലതാരം ബേബി അനിഖയും മികച്ച അഭിനയമുഹൂര്‍ത്തങ്ങളിലൂടെ പ്രേക്ഷകമനസ്സുകളെ സ്വാധീനിച്ചു.

ഇളയരാജയുടെ മുന്‍ ഗാനങ്ങളുടെ ഛായയിലാണെങ്കിലും ആദ്യഗാനം മുഷിപ്പിച്ചില്ലെങ്കിലും രണ്ടാമത്തെ ഗാനം അത്ര നന്നായില്ല എന്നുതോന്നി.

മനപ്പൂര്‍വ്വം കണ്ണീര്‍പ്പുഴ സൃഷ്ടിക്കാന്‍ അവസരങ്ങളുണ്ടായിരുന്നെങ്കിലും അതിനുമുതിരാതെ വളരെ സ്വാഭാവികമായ സീനുകളിലൂടെ ചില സന്ദര്‍ഭങ്ങളില്‍ മനസ്സില്‍ നൊമ്പരമുണര്‍ത്താനും കണ്ണുകള്‍ ഈറനണിയിക്കാനും സാധിച്ചു എന്നതും ഈ ചിത്രത്തിന്റെ മികവാണെന്ന് തോന്നുന്നു.

സത്യന്‍ അന്തിക്കാടിന്റെ സമീപകാലചിത്രങ്ങളെ അപേക്ഷിച്ച്‌ വളരെ മികച്ച ഒരു ചിത്രം....സമീപകാല സൂപ്പര്‍ താര ആഘോഷചിത്രങ്ങളാല്‍ മനസ്സ്‌ നൊമ്പരപ്പെട്ട മലയാള സിനിമാ പ്രേമികള്‍ക്ക്‌ ചെറിയൊരു സാന്ത്വനം... ഈ കഥ തുടരുമ്പോള്‍, ഇതിലും നല്ല കഥകള്‍ മലയാളസിനിമയില്‍ തുടരട്ടെ... തുടരാന്‍ പ്രേക്ഷകര്‍ അംഗീകരിക്കട്ടെ...

Monday, May 10, 2010

പോക്കിരി രാജ



കഥ, തിരക്കഥ, സംഭാഷണം: ഉദയ കൃഷ്ണ, സിബി കെ തോമസ്‌
സംവിധാനം: വൈശാഖ്‌
നിര്‍മ്മാണം: ടോമിച്ചന്‍ മുളകു പാടം

കുട്ടിക്കാലത്ത്‌ നടക്കുന്ന ഓലപ്പന്ത്‌ കളിയോ, സാറ്റ്‌ കളിയോ, പന്ത്‌ കളിയോ കാണിച്ച്‌ കുട്ടികള്‍ തമ്മിലുള്ള വഴക്കിനെ മുതലാക്കി, അതിനെ പെരുപ്പിച്ച്‌ കുട്ടികള്‍ വളരുന്നതോടൊപ്പം വലുതാക്കിയെടുത്ത്‌ സിനിമയ്ക്ക്‌ വേണ്ട സെറ്റപ്പ്‌ ഉണ്ടാക്കിയെടുക്കുന്ന രീതി പ്രേക്ഷകര്‍ക്ക്‌ കണ്ടുമടുത്തുവെങ്കിലും തിരക്കഥാകൃത്തുക്കള്‍ക്കും സംവിധായകര്‍ക്കും ഇന്നും അതൊരു ഹരം തന്നെ.

കുട്ടിക്കാലത്ത്‌ നടക്കുന്ന എന്തെങ്കിലും ഒരു സംഭവത്തിന്റെ പേരില്‍ ഒരു മകന്‍ നാടുവിട്ട്‌ പോകുകയും വര്‍ഷങ്ങള്‍ക്ക്‌ ശേഷം വലിയ സംഭവമായി (ഗുണ്ടകളൊക്കെയാണല്ലോ ഇപ്പോള്‍ വല്ല്യ സംഭവങ്ങള്‍) തിരിച്ചുവരുന്നതും നാം ഇനിയും കണ്‍ കുളിര്‍ക്കെ കണ്ട്‌ സഹിക്കുക.

അമ്പലവും പള്ളിയുമായി ബന്ധപ്പെട്ട്‌ നടക്കുന്ന ആഘോഷങ്ങളോ ഉത്സവമോ ഹേതുവാക്കി രണ്ട്‌ വീട്ടുകാരെ രണ്ട്‌ പക്ഷത്ത്‌ നിര്‍ത്തി കഥ പറയാതെ ഇവിടെ ഒരു കഥയും ഉണ്ടാവില്ല എന്ന് പ്രേക്ഷകര്‍ മനസ്സിലാക്കിയാര്‍ അവര്‍ക്ക്‌ നന്ന്.

ചെറുപ്പകാലത്ത്‌ കാലില്‍ മുള്ള്‌ കൊണ്ടാല്‍ പോലും ചേട്ടാ എന്ന് തികച്ച്‌ വിളിക്കുന്നതിനുമുന്‍പ്‌ ചേട്ടന്‍ സ്ലോ മോഷനില്‍ എത്തുകയും മുള്ളും അത്‌ നിന്നിരുന്ന പറമ്പും എല്ലാ ക്ലീന്‍ ആക്കിയിട്ട്‌ വിരല്‍ ചൂണ്ടി 'ഡേയ്‌...' എന്ന് അലറിക്കൊണ്ട്‌ കുറച്ച്‌ ഡയലോഗ്‌ അടിച്ചിട്ട്‌ അനിയനേയും കയ്യില്‍ പിടിച്ച്‌ നടന്നുപോകുകയും ചെയ്യും (ഇവിടെ സ്ലോ മോഷന്‍ വേണമെന്നില്ല.. ജസ്റ്റ്‌ ഫോര്‍ എ ചേഞ്ച്‌..).

അങ്ങനെയുള്ള ചേട്ടനാണ്‌ വലിയൊരു ത്യാഗവും തലയില്‍ ചുമന്ന് കൊണ്ട്‌ നാടുവിട്ടത്‌.

ഈ അനിയനും വളര്‍ന്ന് വലിയ സംഭവമായപ്പോള്‍ അതിന്റെ ആഘോഷത്തില്‍ ആടിപ്പാടുന്നതിന്നിടയ്ക്ക്‌ ചേട്ടനെ ഓര്‍മ്മവന്ന് 'എന്റെ ജീവന്റെ ജീവനായ ചേട്ടന്‍' എന്നോ മറ്റോ വികാരതീവ്രതയോടെ പറയുന്നുണ്ടെങ്കിലും ഈ അണ്ണന്‍ പോയ വഴി ഏതാണെന്നോ എവിടേലും ഉണ്ടോ എന്നോ അന്വേഷിക്കാന്‍ ടൈം കിട്ടിയില്ല എന്നതാണ്‌ സത്യം. അതല്ല, ഇനി ടൈം ആകുമ്പോള്‍ അങ്ങേര്‍ BMW കാര്‍ പിടിച്ച്‌ താനേ വന്നോളും എന്ന് അറിയാവുന്നതുകൊണ്ടാവാനും മതി. പക്ഷേ, ഇവര്‍ക്ക്‌ ഒരു അമ്മാവനുണ്ട്‌...എല്ലാ സത്യാവസ്ഥകളും അറിയുന്ന അമ്മാവന്‍... ഇദ്ദേഹം ഇടയ്ക്കിടയ്ക്ക്‌ ഈ ചേട്ടന്‍ സംഭവത്തെ പോയി കാണുകയും അവിടെ താമസിക്കുകയും ചെയ്യാറുണ്ടെന്ന് അവസാനം വെളിപ്പെടുത്തിയതോടെ പൂര്‍ണ്ണമായി.

ചേട്ടന്‍ സംഭവത്തെ കാണിക്കുന്നത്‌ തന്നെ തമിഴ്‌ സിനിമക്കാരെ നാണം കെടുത്താനാണോ എന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ്‌. ഇയാള്‍ക്കെന്താ ഇന്നോവാ കാറിന്റെ ഡീലര്‍ഷിപ്പുണ്ടോ എന്ന് ആരും ചോദിച്ചുപോകും.

യങ്ങ്‌ സൂപ്പര്‍ സ്റ്റാറിനെ ഇണ്ട്രൊഡ്യൂസ്‌ ചെയ്തതും ഒട്ടും മോശമായില്ല.
ടൗണില്‍ ഇദ്ദേഹത്തെ ആക്രമിക്കാന്‍ പ്ലാന്‍ ഉണ്ടെന്ന് പ്രേക്ഷകരെ അറിയിച്ച ശേഷം ഇദ്ദേഹം ഒരു സ്ഥലത്ത്‌ പുറം തിരിഞ്ഞ്‌ അങ്ങനെ നില്‍പ്പാണ്‌... 'തല്ലാനുള്ളവര്‍ വാടേയ്‌..' എന്ന സ്റ്റെയിലില്‍.. പിന്നില്‍ നിന്ന് ഓടിവന്ന് ആക്രമിക്കുന്ന ഗുണ്ടകളെ തിരിഞ്ഞ്‌ നോക്കുക പോലും ചെയ്യാതെ അദ്ദേഹം കൈ കാര്യം ചെയ്തു. എന്നിട്ടാണ്‌ വിശ്വരൂപം തിരിഞ്ഞ്‌ നിന്ന് കാണിച്ചത്‌.. പിന്നീടങ്ങോട്ട്‌ നോക്കിയും ഉന്തിയും ആളുകളെ പറത്തലായിരുന്നു...

ഈ ചേട്ടന്‍ കഥാപാത്രത്തെ ആണും പെണ്ണും കെട്ട ഒരു സംഭവമാക്കിത്തീര്‍ക്കുന്നതില്‍ തിരക്കഥാകൃത്തുക്കള്‍ വിജയിച്ചിട്ടുണ്ട്‌. വലിയ സംഭവമായി എയര്‍ പിടിച്ച്‌ നില്‍ക്കുമ്പോഴും കുഴിത്തറ ഇംഗ്ലീഷ്‌ പറയിപ്പിച്ച്‌ കോമഡി സൃഷ്ടിക്കാനുള്ള ഉദ്ദേശം വളരെ കേമമായി എന്നുപറയാതെ വയ്യ.

മസിലും പെരുപ്പിച്ച്‌ കൂടെ കൊണ്ട്‌ നടക്കുന്ന പന്നിക്കൂട്ടങ്ങളെ ഒരു തല്ലിനുപോലും ഇങ്ങേര്‍ ഉപയോഗിക്കില്ല എന്ന വാശിയുണ്ടെന്ന് തോന്നുന്നു. തല്ല് നടത്തേണ്ട സ്ഥലത്ത്‌ വരുമ്പോള്‍ അവരെ കൈ കൊണ്ട്‌ ഒതുക്കി നീക്കി നിര്‍ത്തും.. എന്നിട്ട്‌ ഇങ്ങേര്‍ എല്ലാവരേയും അടിച്ച്‌ നിലം പരിശാക്കും.. രണ്ട്‌ ഡയലോഗ്‌ അടിക്കും... എന്നിട്ട്‌ എല്ലാവരും കൂടി സ്ലോ മോഷനില്‍ നടന്നുപോകും.. (പ്രേക്ഷകര്‍ കയ്യടിക്കുമെന്ന് പ്രതീക്ഷ... പക്ഷേ, പ്രേക്ഷകര്‍ വല്ലാത്ത ഒരു മാനസികാവസ്ഥയില്‍ അന്തം വിട്ടിരിക്കും)

അനിയനും ചേട്ടനും സ്റ്റണ്ട്‌ രംഗങ്ങള്‍ ഉഗ്രനാക്കി. ഇവരെന്താ ഡിങ്കന്‌ ഉണ്ടായതാണോ എന്ന് ആരും ചോദിച്ചുപോകും... അതുപോലെയാണ്‌ വായുവില്‍ കിടന്നുള്ള പ്രകടനം... (കയര്‍ പൊട്ടിയെങ്ങാനും താഴെവീണിരുന്നെങ്കില്‍ കാണാമായിരുന്നു..)

ഒരു സീനില്‍ ചേട്ടന്‍ കല്ല്യാണ പത്രികയുമായി ശത്രുവായ കമ്മീഷണരുടെ വീട്ടിലേക്ക്‌ ഒരു വരവുണ്ട്‌... ചേട്ടന്‍ നടന്ന് വരുന്നു.. ബാക്ക്‌ സൈഡില്‍ രണ്ട്‌ സെക്യൂരിറ്റിക്കാര്‍ കയറില്‍ തൂങ്ങി വട്ടം കറങ്ങിക്കൊണ്ട്‌ എയറില്‍ തന്നെ നില്‍പ്പുണ്ട്‌... (കയര്‍ കെട്ടി കറക്കുക്കുന്ന ടെക്നിക്ക്‌ പ്രേക്ഷകര്‍ക്ക്‌ വ്യക്തമാക്കി തന്നതിന്‌ പ്രത്യേകം സ്തോത്രം..)

കമ്മീഷണര്‍, മുഖ്യമന്ത്രി, അവരുടെ മക്കള്‍, സമ്മതമില്ലാത്ത കല്ല്യാണം തുടങ്ങിയവയും വളരെ പുതുമയോടെ ഒരു മാറ്റവും കൂടാതെ ഈ ചിത്രത്തിലും അവതരിപ്പിച്ചിരിക്കുന്നു.

അനിയന്‍ സംഭവം കൊച്ചിയിലെത്തിയപ്പോള്‍ ഒരു പൈങ്കിളി എഴുത്തുകാരന്റെ രൂപത്തില്‍ സലിം കുമാറിനെ ഇദ്ദേഹത്തിന്റെ കൂടെ കൂട്ടിക്കെട്ടി നടത്തി നോക്കിയിട്ടും കോമഡി അങ്ങോട്ട്‌ വര്‍ക്കൗട്ട്‌ ആയില്ല. അങ്ങേര്‍ക്ക്‌ പൈങ്കിളി എഴുതാന്‍ വേണ്ടിയാണല്ലോ ഈ സിനിമ മുന്നോട്ട്‌ പോകുന്നത്‌ തന്നെ.

അളിയന്‍ SI യുടെ രൂപത്തില്‍ സുരാജ്‌ വെഞ്ഞാര്‍മൂടിനേയും വേണ്ടത്ര ഗോഷ്ടി കാണിപ്പിച്ച്‌ വെറുപ്പിച്ചു എന്നേ പറയേണ്ടതുള്ളൂ..

രാജമാണിക്യം, ചട്ടമ്പിനാട്‌ തുടങ്ങിയവയൊന്നും പോരാതെ ദിലീപിന്റെ ബോഡിഗാര്‍ഡിനെപ്പോലും വെറുതെ വിട്ടില്ല ഈ സിനിമയുടെ പിന്നണിക്കാര്‍...

ഇപ്പോഴത്തെ പെണ്‍കുട്ടികളും പണ്ടത്തേ പോലെ തന്നെ നായകന്‍ രണ്ട്‌ ഗുണ്ടകളെ തല്ലുന്ന കണ്ടാല്‍ പ്രേമ പരവശയാക്കും എന്നത്‌ കണ്ടപ്പോള്‍ കുളിരുകോരി. എന്തൊരു ദിവ്യ പ്രേമം...എല്ലാം ഫാസ്റ്റ്‌ ആയ ഈ കാലഘട്ടത്തില്‍ പ്രേമത്തിലും തീവ്രത വരുവാന്‍ അത്രയൊക്കെ സമയം തന്നെ ധാരാളം..

വീട്ടില്‍ കയറി പോലീസ്‌ പരിശോധിക്കുന്നതിന്നിടയില്‍ മയക്കുമരുന്ന് പോലുള്ള എന്തെങ്കിലും ഐറ്റംസ്‌ ബാഗിന്റെ സൈഡില്‍ തിരുകി കള്ളക്കേസുണ്ടാക്കി അറസ്റ്റുചെയ്യുന്ന രീതി ഇനി ഞങ്ങളായിട്ട്‌ മാറ്റുന്നില്ല എന്നും ഇതിന്റെ തിരക്കഥാകൃത്തുക്കള്‍ ഉറപ്പിച്ച്‌ പറയുന്നുണ്ട്‌.

തമിഴ്‌ സിനിമകളില്‍ കണ്ട്‌ മടുത്ത ചില സംഗതികള്‍ കൂടി ഇതില്‍ വച്ച്‌ കെട്ടിയിട്ടുണ്ട്‌. ത്മിഴ്‌ മുത്തശ്ശിയെക്കൊണ്ട്‌ 'എന്‍ രാശാ സിങ്കം.. അവന്‍ ഇപ്പോ വരുവേന്‍.. വന്താല്‍ മുടിച്ചിടും...' എന്നൊക്കെ പറയിപ്പിച്ച്‌ വേണ്ട ബില്‍ഡ്‌ അപ്‌ കൊടുത്തിട്ട്‌ ഈ പറഞ്ഞ സിങ്കത്തെ സ്ലോ മോഷനില്‍ എഴുന്നള്ളിക്കുന്ന സംഗതി രണ്ടു മൂന്നു സ്ഥലത്ത്‌ ഉപയോഗിച്ചിട്ടുണ്ട്‌.

മന്ത്രിയുടെ വീട്ടിലേക്ക്‌ ഒരു ലോഡ്‌ മാധ്യമങ്ങളേയും വിളിച്ചുകൊണ്ട്‌ ചേട്ടന്റെ ഒരു വരവുണ്ട്‌.. എന്തോ കേമമായ സംഗതിയാണെന്നൊക്കെ തോന്നിപ്പിച്ച്‌ സെറ്റപ്പ്‌ ചെയ്ത സംഭവം ഇവിടുത്തെ മാധ്യമങ്ങളെ അവഹേളിക്കാന്‍ ഇതിന്റെ സംവിധായകന്‍ അറിഞ്ഞ്‌ ചെയ്തതാകണം. അവരത്‌ അര്‍ഹിക്കുന്നു.

പാട്ടും ഡാന്‍സും ഇല്ലെങ്കില്‍ ഞങ്ങള്‍ ഈ സിനിമയില്‍ അഭിനയിക്കില്ല എന്ന് സൂപ്പര്‍ താരങ്ങള്‍ നിര്‍ബന്ധം പിടിച്ചുകാണണം.. അല്ലാതെ, ഈ ചിത്രത്തില്‍ അത്തരം സംഗതികള്‍ക്ക്‌ യാതൊരു പ്രസക്തിയുമില്ല. ശ്രീ. മമ്മൂട്ടി അവര്‍കളുടെ നൃത്തനൃത്ത്യങ്ങള്‍ പൃഥ്യിരാജിനെപ്പോലും നാണിപ്പിച്ചുകാണും... പ്രേക്ഷകരുടെ കാര്യം പറയേണ്ടതില്ലല്ലോ...

മകനെ തെറ്റിദ്ധരിച്ച്‌ കുറ്റപ്പെടുത്തലും ശപിക്കലും പിന്നീട്‌ സത്യം അറിയുമ്പോഴുള്ള സെന്റിമെന്റ്സും പതിവ്‌ രീതിയില്‍ തന്നെ ഒരു ചേരുവകയായി ചേര്‍ത്തിട്ടുണ്ട്‌.

ഈ സിനിമ മുഴുവന്‍ കാണുവാന്‍ തീയ്യറ്ററില്‍ ഇരുന്നതിന്റെ ആ അമര്‍ഷവും വെറുപ്പും ഈ സമയം വരെ എന്നെ വിട്ടുമാറിയിട്ടില്ല. കുറേ സമയങ്ങളില്‍ നിര്‍ജ്ജീവാവസ്ഥയില്‍ 'ഇതൊന്ന് തീര്‍ന്ന് കിട്ടിയിരുന്നെങ്കില്‍' എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചിട്ടും സംഗതി തുടര്‍ന്നുകൊണ്ടേയിരുന്നു (അത്രയ്ക്ക്‌ ബുദ്ധിമുട്ടാണെങ്കില്‍ നിനക്കെഴുന്നേറ്റ്‌ പോകാമായിരുന്നില്ലേ എന്നല്ലേ ചോദ്യം? ... കൂടെ വന്ന വീട്ടുകാരെയും വലിച്ചിറക്കി കൊണ്ടുപോകാനുള്ള ബുദ്ധിമുട്ടുകൊണ്ടും ഈ റിവ്യൂ എഴുതേണ്ടതിന്റെ ആവശ്യം കൊണ്ട്‌ ഞാനൊരു ത്യാഗം ചെയ്തതാണ്‌)

ചവച്ച്‌ തുപ്പിയതും ശര്‍ദ്ദിച്ചതുമായ സംഭവവികാസങ്ങള്‍ വീണ്ടും വീണ്ടും എടുത്ത്‌ പ്രേക്ഷകന്‌ വിളമ്പാനുള്ള ധൈര്യത്തിന്‌ ഒരൊറ്റ കാരണം ഈ സൂപ്പര്‍ സ്റ്റാറുകള്‍ അഭിനയിക്കന്‍ തയ്യാറാവുന്നത്‌ മാത്രമാണ്‌.. മാത്രമല്ല, എന്ത്‌ കൂതറയായാലും കയ്യടിച്ച്‌ വിജയിപ്പിച്ച്‌ വിടാന്‍ കെല്‍പ്പുള്ള പരസ്യസംവിധാനങ്ങളും ഫാന്‍സും അതില്‍ വീണുപോകുന്ന പ്രേക്ഷകരും..

ശ്രീ. മമ്മൂട്ടിയെപ്പോലുള്ള സീനിയര്‍ താരങ്ങള്‍ ഇനിയെങ്കിലും പ്രേക്ഷകരോട്‌ അല്‍പം നീതി പുലര്‍ത്തണമെന്ന് തോന്നുന്നു. ആവശ്യത്തിലധികം പണം സമ്പാദിച്ചുകഴിഞ്ഞ സ്ഥിതിക്ക്‌ ഇവരൊക്കെയല്ലേ നല്ല സിനിമകള്‍ ഇവിടെ ഉണ്ടാകുവാനായി പരിശ്രമിക്കേണ്ടത്‌.. മറ്റേ യുവനടന്‍ പിച്ചവച്ചുതുടങ്ങിയിട്ടല്ലേയുള്ളൂ.. അവന്‍ കുറച്ച്‌ വിവരക്കേട്‌ കാണിക്കട്ടേ.. പക്ഷേ...

എന്തായാലും ശ്രീ. മമ്മൂട്ടിയുടെ തന്നെ ഒരു ഡയലോഗ്‌ കടമെടുത്തുകൊണ്ട്‌ അപേക്ഷിച്ചുകൊള്ളട്ടേ..

"താങ്കള്‍ സിനിമകള്‍ ചെയ്യുമ്പോള്‍ പ്രേക്ഷകരോടും മലയാള സിനിമയോടും കുറച്ചുകൂടി മാന്യത കാണിക്കണം... സെന്‍സുണ്ടാകണം, സെന്‍സിബിലിറ്റിയുണ്ടാകണം, സെന്‍സിറ്റിവിറ്റിയുണ്ടാകണം....ഇത്തരം സിനിമകള്‍ ചെയ്ത്‌ പ്രേക്ഷകരെ വഞ്ചിച്ച്‌ മലയാള സിനിമയെ നശിപ്പിക്കരുത്‌... പ്ലീസ്‌. "